Kerala
തൃശൂർ: രൂപത്തിലും ഭാവത്തിലും അസൽ നോട്ടുകളെ വെല്ലുന്ന രീതിയിലുള്ള ചിൽഡ്രൻസ് ബാങ്ക്, ഫൺ ഓഫ് ഫൺ നോട്ടുകൾ വ്യാപകമായതോടെ ഇവ ജനങ്ങളെ കബളിപ്പിക്കാനും ഉപയോഗിക്കുന്നതായി ആക്ഷേപം.
500, 200 നോട്ടുകൾക്കുപുറമേ, നിത്യേനയുള്ള ചെറിയ ഇടപാടുകൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 10, 20 രൂപയുടെ കറൻസികളിലും ഇത്തരം കറൻസികൾ വ്യാപകമാണ്.
സമാനമായ നിറവും വലുപ്പവുമുള്ള ഈ നോട്ടുകൾ തിരക്കുള്ള സമയങ്ങളിൽ തിരിച്ചറിയാൻ പ്രയാസമാണ്. ഗാന്ധിജിയുടെ ചിത്രം ഉൾപ്പെടെ കൃത്യമായി ആലേഖനം ചെയ്തിട്ടുള്ളതിനാൽ ഒറ്റനോട്ടത്തിൽ ഇവ വ്യാജനാണെന്നു തിരിച്ചറിയില്ല.
‘ഭാരതീയ റിസർവ് ബാങ്ക്’ എന്നതിനുപകരം ഹിന്ദിയിൽ ‘ഭാരതീയ ബച്ചെ കാ ബാങ്ക്’എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ചില്ലറയായി നൽകുന്ന നോട്ടുകൾക്കിടയിൽ ഇത്തരം കളിനോട്ടുകൾ തിരുകി നൽകിയാണു സാധാരണക്കാരെയും ചെറിയ കച്ചവടക്കാരെയും പ്രധാനമായും കബളിപ്പിക്കുന്നത്.
സ്കൂൾ പരിസരങ്ങളിലെ കടകൾ, പൂരം, പെരുന്നാൾ തുടങ്ങിയ ആഘോഷസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവയുടെ കൈമാറ്റം പ്രധാനമായും നടക്കുന്നത്. പലരും കൗതുകത്തിനായി വാങ്ങുന്ന ഇത്തരം കളിനോട്ടുകൾ ബോധപൂർവം മറ്റുള്ളവരെ പറ്റിക്കാനായി ഉപയോഗിക്കുന്നതു വർധിച്ചുവരികയാണ്. പലരും ഇവ ഒറിജിനൽ ആണെന്നു കരുതി വാങ്ങി മറ്റുള്ളവർക്കു നൽകുമ്പോഴാണ് കബളിക്കപ്പെട്ടതു തിരിച്ചറിയുന്നത്.
പ്രായമായവരാണ് പ്രാങ്ക് നോട്ടുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നത്. 10, 20 രൂപയുടെ ചെറിയ നോട്ടുകളാണെങ്കിൽപോലും പണമിടപാടുകൾ നടത്തുമ്പോൾ കൃത്യമായി പരിശോധിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.
Kerala
കോട്ടയം: അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വിദ്യാർഥിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കോട്ടയം ഈരാറ്റുപേട്ടയിൽ നടന്ന സംഭവത്തിൽ അധ്യാപകൻ സന്തോഷിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞ് അധ്യാപകൻ ഇടിക്കുകയും കൈയിൽ പിടിച്ചു തിരിക്കുകയും ചെയ്തെന്നാണ് പരാതി. പരിക്കേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥി ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിച്ചതിനു ശേഷം ക്ലാസിന് പുറത്ത് പോകാൻ അധ്യാപകൻ സമ്മതിച്ചില്ലെന്നും കുട്ടി പോലീസിൽ മൊഴി നൽകി. അധ്യാപകൻ കുട്ടിയെ മർദിച്ചെന്നും നിയമപരമായി എടുക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
Sports
ഇന്‍ഡോര്‍: വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം 40.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ ഇംഗ്ലണ്ട് 244/9 ഓസ്ട്രേലിയ 248/4 (40.3).
ഓസീസിനായി ആഷ്ലി ഗാർഡ്നർ സെഞ്ചുറിയും (104), അന്നബെൽ സതർലാൻഡ് (98*) അർധ സെഞ്ചുറിയും നേടി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടാമി ബ്യൂമോണ്ടിന്റെ അര്‍ധസെഞ്ചുറിയുടെയും (78) ആലിസ് ക്യാപ്സി(38), ചാര്‍ലി ഡീന്‍ (26), സോഫിയ ഡങ്ക്ലി (22) എന്നിവരുടെ ബാറ്റിംഗിന്റെയും കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.
ഓസീസിനായി അന്നാബെല്‍ സതര്‍ലാന്‍ഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അഷ്ലി ഗാര്‍ഡ്നറും സോഫിയ മോളിനോക്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആറ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ഓസ്ട്രേലിയ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
Sports
ലാഹോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് 93 റൺസ് ജയം. 277 റണ്‍സ് വിജയലക്ഷ്യമായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാലാം ദിനം 183 റണ്‍സിന് എല്ലാവരും പുറത്തായി. സ്കോര്‍: പാക്കിസ്ഥാന് 378, 167, ദക്ഷിണാഫ്രിക്ക 269, 183.
54 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും 45 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ടണും മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയത്. നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ക്രീസിലെത്തിയത്.
29 റണ്‍സോടെ റിയാന്‍ റിക്കിള്‍ടണും 16 റണ്‍സോടെ ടോണി ഡി സോര്‍സിയുമായിരുന്നു ക്രീസില്‍. എന്നാല്‍ തുടക്കത്തിലെ തന്നെ ടോണി ഡി സോര്‍സിയെ ഷഹീന് അഫ്രീദി മടക്കി. പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്സും (രണ്ട്) മടങ്ങിയതോടെ 55/4 എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക പതറി.
തുടർന്ന് ബ്രെവിസും റിക്കിള്‍ടണും ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പാക്കിസ്ഥാനുവേണ്ടി ഷഹീന് അഫ്രീദിയും നോമാന്‍ അലിയും നാലും സാജിദ് ഖാന് രണ്ടും വിക്കറ്റ് വീഴ്ത്തി.
ഇതോടെ രണ്ടു ടെസ്റ്റുകളടങ്ങിയ പരന്പരയിൽ പാക്കിസ്ഥാൻ 1 - 0 മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 20 മുതല്‍ റാവല്‍പിണ്ടിയില്‍ നടക്കും.